2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

വലിച്ചെറിഞ്ഞ ഹൃദയം

വീട്ടുകാരെയും കാരണവന്മാരെയും അനുസരിക്കാതെ ജാതിയും ജാതകവും നോക്കാതെ ഒളിച്ചോടി പോയി കല്യാണം കഴിച്ചവരായിരുന്നു അവര്‍.ദാസും ജെസീക്കയും
.അതുകൊണ്ടുതന്നെ വീടും വഴികളും അവര്‍ക്ക്  മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു..

വലിയ സാഹസമാണ് കാണിച്ചത്, എങ്കിലും ജീവിക്കണ്ടേ.ജീവിക്കാനായാലും മരിക്കാനായാലും ഒരുമിച്ചെന്നു   തീരുമാനിച്ച് ഉറപ്പിച്ചിറങ്ങിയതാണ് .അങ്ങനെയാണ് അവര്‍ രാജമ്മയുടെ കൊച്ചു  വീട്ടിലെ  വാടക താമസക്കാരായത്.മൂന്നു മുറികളുള്ള രാജമ്മയുടെ വീട്ടിലെ ചായ്പ്പിലായിരുന്നു നവദമ്പതികളുടെ ഹണിമൂണ്‍കാല  'സുഖ വാസം'  .

രാജമ്മയ്ക്ക് ആകെയുള്ളത് രണ്ടു പെണ് മക്കളാണ്. രണ്ടുപേരും പഠിക്കാന്‍ മിടുക്കികള്‍.  ആ വീട്ടിലേക്കു ചെന്ന് കയറിയ ആദ്യദിനം തന്നെ കണ്ടതാണ്..അകത്തെ പ്രധാന മുറിയുടെ ഒത്ത മധ്യത്തിലായി ദൈവങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ക്ക് ഒപ്പം ഒരു ജോഡി റബര്‍ ചെരിപ്പുകള്‍! ചന്ദന തിരികളും കുഞ്ഞു നിലവിളക്കും ഒക്കെയായി ചെറിയൊരു  പൂജാമുറി പോലെ അവിടം അലംകൃതമായിരുന്നു.

അതിനിടയിലെ  നിറവും ഭംഗിയും ഒട്ടും ഇല്ലാത്ത ആ കീറ ചെരുപ്പ് ഒരു
അപലക്ഷണം പോലെ തോന്നിച്ചു.
തുടച്ചു മിനുക്കിയിട്ട മാര്‍ബിള്‍ തറയില്‍ ചെളിവെള്ളം  കണ്ടത് പോലെ  ജസിക്കയുടെ മുഖം ചുളിഞ്ഞു ..
മേല്‍ഭാഗം  വെളുത്തിട്ടാണെങ്കിലും  അതുപയോഗിച്ചയാളുടെ അമര്‍ത്തി ചവിട്ടിന്റെ ആഘാതത്താല്‍  റബര്‍ തെഞ്ഞുരഞ്ഞ  ഭാഗത്ത് നീല നിറത്തില്‍ വിരല്‍ പാടുകള്‍  വികൃതരൂപം  പൂണ്ടു കിടന്നിരുന്നു .ഒരു ജന്മം മുഴുവന്‍ അലഞ്ഞു തീര്‍ത്ത ദുരിത കാലത്തിന്റെ കാല്‍പ്പാടുകള്‍ പോലെ !!!
.
ജസിക്കയാണ് അത് കണ്ടു പിടിച്ചത്..അപരിചിതത്വവും അനാഥത്വവും അവളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചതിനാലാവാം അതെ കുറിച്ചൊന്നും ചോദിയ്ക്കാന്‍ അപ്പോള്‍ തോന്നിയില്ല..

രാജമ്മയുടെ മൂത്ത മകള്‍ സരിതയാണ് ആ പാദുകങ്ങളുടെ പൂജാരിണി..പ്രഭാതങ്ങളിലും സന്ധ്യാ വേളകളിലും ആണിപ്പുണ്ണു പിടിച്ച ചെരുപ്പുകള്‍ക്ക് മുന്നില്‍ നിലവിളക്കും ചന്ദന തിരികളും കത്തിച്ചു വച്ച് ആ പെണ്‍കുട്ടി കൈകള്‍ കൂപ്പി നില്‍ക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

വിഷാദം കൊണ്ട്തീര്‍ത്ത ഒരു സുന്ദര ശില്‍പം പോലെ തോന്നുമായിരുന്നു ആ നിമിഷങ്ങളില്‍  അവളെ കണ്ടാല്‍ .

ചിലപ്പോള്‍ ചേച്ചിക്കൊപ്പം അനിയത്തിയെയും കാണാം തൊഴു കൈകളുമായി.
എങ്ങോട്ട് പോകാനിറങ്ങിയാലും അനുവാദം ചോദിക്കനെന്ന പോലെ ആ ചെരിപ്പുകള്‍ക്ക് മുന്നില്‍ ഒരു നിമിഷം നില്‍ക്കുമായിരുന്നു അവര്‍.

ദാസ് നഗരത്തിലെ ഗൃഹോപകരണ കടയിലെ കണക്കെഴുത്തു ജോലിക്കായി രാവിലെ പോയാല്‍ ഒറ്റക്കാകും ജസിക്ക.
ദാരിദ്ര്യം എന്തെന്നറിയാതെ  ബംഗ്ലാവ് പോലുള്ള വീട്ടില്‍ ജനിച്ചു  വളര്‍ന്ന ജസിക്കയെ ഒറ്റമുറി ചായ്പിലെ ജീവിതം ശ്വാസം മുട്ടിച്ചു. ഏകാന്തമായ   പകലുകളില്‍  അപ്പനെയും അമ്മച്ചിയും ഓര്‍ത്ത്‌ അവള്‍ കരഞ്ഞു

ചിലനേരങ്ങളില്‍ അപ്പനെ അവള്‍ വെറുക്കുകയും ശപിക്കുകയും ചെയ്തു.ചിലപ്പോഴൊക്കെ ജീവിതത്തോട് വാശിതോന്നുകയും മറ്റു ചിലപ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ലെന്നോര്‍ത്തു മനസ്താപം കൊള്ളുകയും ചെയ്തു.

പെണ്‍കുട്ടികള്‍ പഠിക്കാനും രാജമ്മ ജോലിക്കും പോയതിനാല്‍ ജസിക്ക തനിച്ചായിരുന്നു  വീട്ടില്‍.
 പകലുകള്‍ സാധാരണ അങ്ങനെയാണ്.

 ബോറടി മാറാന്‍ പ്രധാന മുറിയിലിരുന്നു ടെലിവിഷന്‍ കാണുകയായിരുന്നു അവള്‍. മുന്നില്‍ അവലക്ഷണം പോലെ ആ ചെരിപ്പുകള്‍ !!!. വെറുപ്പിന്റെ കടന്നല്‍ കൂടുകള്‍ ഇളകി വന്ന ആ നിമിഷം ചെരിപ്പുകളില്‍ ഒന്നെടുത്തു അവള്‍ വീടിനു പുറത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..പിന്നെ ഉറക്കം വന്നപ്പോള്‍ എണീറ്റ്‌ പോവുകയും ചെയ്തു
.
പകലുറക്കത്തിന്റെ ആഴങ്ങളില്‍ മുങ്ങിപോയ ജസിക്കയെ ഉച്ചത്തിലുള്ള ഒരു പോട്ടിക്കരച്ചിലാണ് വിളിച്ചുണര്ത്തിയത്.
നേരംസന്ധ്യയായിരിക്കുന്നു !.

അവള്‍പിടഞ്ഞെ ണീറ്റു.

 അടുത്ത മുറിയില്‍ നിന്ന് സരിതയുടെ കരച്ചിലാണല്ലോ  ഉയര്‍ന്നു കേള്‍ക്കുന്നത്..!!
അനിയത്തികുട്ടിയുടെ എങ്ങലടികളും കേള്‍ക്കാം .

ജസിക്ക ഓടിച്ചെന്നു ..

കരഞ്ഞു കൊണ്ടിരിക്കുന്ന സരിത  ആണിപ്പുണ്ണു പിടിച്ച ആ ചെരിപ്പുകളില്‍ ഒന്ന് മുറുകെ പിടിച്ചിട്ടുമുണ്ട്‌.

പേടിച്ചു പോയ ജസ്സിക്ക അവരോട്   വിവരം തിരക്കി.അതോടെ സരിതയുടെ കരച്ചില്‍

കുറച്ചു കൂടി  ഉച്ചത്തിലായി..

"എന്റെ കൊച്ചേ .....ആ ചെരിപ്പുകളില്‍   ഒരെണ്ണം  കാ.. ണാ...നി..ല്ല ....."  
രാജമ്മയാണ് മറുപടി പറഞ്ഞത്അവരുടെ വാക്കുകളിലും തിരമാലകള്‍ അടക്കിനിര്‍ത്തിയ  ഒരു  സങ്കടക്കടല്‍   ഇളകി മറിയുന്നുണ്ടായിരുന്നു...

ഒരു കീറ ചെരുപ്പ് പോയതിനു ഇത്രയേറെ അലറി വിളിക്കാന്‍  എന്തിരിക്കുന്നു!!! ജസിക്കയ്ക്ക് ഉള്ളില്‍ ചിരിവന്നു .ഈ തള്ളയ്ക്കും മക്കള്‍ക്കും വട്ടു തന്നെ .അവള്‍ മനസില്‍ ഉറപ്പിച്ചു..

"ഇത്ര നിസാര പ്രശ്നത്തിനാണോ  ഇത്ര അലമുറയിട്ടു കരഞ്ഞത്??" എന്ന് ചോദിച്ചു   കൊണ്ട് -ജസിക്ക അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഉടനെ സരിത യുടെ സങ്കടം ഇരട്ടിച്ചു .
"ചേച്ചിക്കറിയാവോ ഇതാരാണെന്ന് ?ഇതിന്റെ വിലയെന്താനെന്നു ?  ഇത് ഞങ്ങളുടെ പാവം അച്ഛനാണ്....മരിച്ചു പോയ ഞങ്ങളുടെ അച്ഛന്‍ ...  തികട്ടിവന്ന  സങ്കടം   ഒതുക്കാന്‍ അവള്‍വല്ലാതെ പാടുപെട്ടു ,
"റേഷന്‍ കടയില്‍ അരിവാങ്ങാന്‍ പോയ ഞങ്ങടെ അച്ഛന്‍  നടുറോഡില്‍ ലോറി ഇടിച്ചു ചതഞ്ഞരഞ്ഞാണ് മരിച്ചത്....അപകട സ്ഥലത്ത് നിന്ന് കിട്ടിയ ഈ ചെരിപ്പുകള്‍ അല്ലാതെ ആ മുഖം പോലും ഞങ്ങള്‍ക്കൊന്നു  കാണാന്‍ കഴിഞ്ഞില്ല."..
 കണ്ണീരില്‍  കുഴഞ്ഞ സരിതയുടെ വാക്കുകള്‍  പൂര്‍ത്തിയാകും മുന്‍പ് രാജമ്മയും അനിയത്തിക്കുട്ടിയും ആ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ കുരുങ്ങി വിതുമ്പി വിതുമ്പി കരഞ്ഞു .
..
ജസിക്കയുടെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി ...തലയ്ക്കു ശക്തമായ ഒരടി കിട്ടിയത് പോലെ അവള് കസേരയിലേക്ക് തളര്‍ന്നിരുന്നു പോയി !!
."കര്‍ത്താവേ ഈ കുടുംബത്തിന്റെ  ഹൃദയമാണല്ലോ താന്‍ നിഷ്കരുണം ആ  പൊന്തക്കാട്ടിലേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞത് "
 അതോര്‍ത്തപ്പോള്‍ .കുറ്റബോധം കൊണ്ട് അവളുടെ ഉള്ളം നീറിപുകഞ്ഞു..
ഒരു നിമിഷം തന്റെ അപ്പനെയും അമ്മച്ചിയെയും അവള്‍ ഓര്ത്തു പോയീ .    
ഒരു തുള്ളി കണ്ണീരോടെ..!!. .
 ഏങ്ങലടികള്‍ കൊണ്ട് അന്ന് രാത്രി ആ വീട് ഉറങ്ങിയില്ല ..

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കഥ കഥ കസ്തുരി ....: സഞ്ചാരത്തിന്റെ പരിണാമം

കഥ കഥ കസ്തുരി ....: സഞ്ചാരത്തിന്റെ പരിണാമം

സഞ്ചാരത്തിന്റെ പരിണാമം

കുഞ്ഞു കഥ
ഗാന്ധിജി പിറന്ന മനോഹരമായ നാട് കണ്കുളിര്‍ക്കെ കാണാനെത്തിയതാണ്‌ ആ വിദേശ ദമ്പതികള്‍ ..
വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച സായിപ്പും മദാമ്മയും..പള പളാ തിളങ്ങിയ തുകല്‍ പെഴ്സിനുള്ളില്‍ നിറയെ ഡോളറും .രൂപയും ..പരസ്പരം കൈകോര്‍ത്തു അവര്‍ നഗരങ്ങളും ഗ്രാമങ്ങളും കണ്‍ നിറയെ കണ്ടു കണ്ടു നടന്നു ..
യാചകരും വേശ്യകളും കള്ളന്മാരും വിലസുന്ന പട്ടണങ്ങള്‍ ...
കൊള്ളക്കാരായ റിക്ഷ-ടാക്സി ഡ്രൈവര്‍മാര്‍ ...
തട്ടിപ്പുകാരും ചൂതാട്ടക്കാരും കയ്യടക്കിയ മഹാ നഗരം !
മുന്നില്‍ നീണ്ടു വന്ന എല്ലാ കൈകളിലും കിട്ടി നിറയെ പണം..
തെരുവില്‍ തണുത്തു വിറച്ച ഒരു വൃദ്ധന് തന്റെ വിലപിടിച്ച കോട്ട്
ഊരി നല്‍കി സായിപ്പ് ..
ബസ്സ്റ്റാന്‍ഡില്‍ പനി പിടിച്ചു ഞരങ്ങിയ ഒരു കുഞ്ഞിനെ
തന്റെ തിളങ്ങുന്ന കുപ്പായം കൊണ്ട് പുതപ്പിച്ചു, മദാമ്മ...
പണം മുഴുവന്‍ തീര്‍ന്നിട്ടും യാചകരുടെ നിര നീണ്ടു വന്നു ...

ഒടുവില്‍ പേഴ്സ് കാലിയായപ്പോള്‍
നക്ഷത്ര ഹോട്ടലുകാര്‍ അവരെ തെരുവിലേക്ക് ഇറക്കി വിട്ടു..
പിറ്റേന്ന് തെരുവിലെ യാചക നിരയില്‍ സഞ്ചാരികള്‍ പുതിയ രണ്ടു യാചകരെ കൂടി കണ്ടു ..
അപ്പോള്‍ മഹാ നഗരത്തിന്റെ രാജ പാതയിലൂടെ ..തെരുവിന്റെ കൌതുക കാഴ്ചകള്‍ കണ്ടും ദൈന്യമായ മുഖങ്ങളിലേക്ക് കാരുണ്യത്തിന്റെ നാണയ തുട്ടുകള്‍ പുഞ്ചിരിയോടെ

വലിച്ചെറിഞ്ഞും ,കളിച്ചും രസിച്ചും
ഗാന്ധിജിയുടെ നാടുകാണാന്‍
പുതിയ ഒരു സംഘം വിദേശ സഞ്ചാരികള്‍ വരുന്നുണ്ടായിരുന്നു...